17.8.10

എന്റെ നീതി

എന്തൊരു രുചിയാണ്
നിന്റെ നിണം കുടിയ്ക്കുന്നത്

എന്തൊരു രസമാണ്
നിന്റെ മാംസം ഭുജിയ്ക്കുന്നത്

എന്തൊരു ഹരമാണ്
നിന്റെ വേദന കാണുന്നത്

എന്തൊരാനന്ദമാണ്
നിന്റെ നാശം കേള്‍ക്കുന്നത്

നിന്റെ വ്രണത്തില്‍ കുത്തല്‍
എനിയ്ക്കനുഭൂതി പകരുന്നു

നിന്റെ കുടുംബം കുളംതോണ്ടിയാല്‍
എനിയ്ക്കു നഷ്ടമില്ലല്ലോ

നിനക്കു നഷ്ടപ്പെടുന്നതൊന്നും
എനിയ്ക്കു ബാധകമല്ലല്ലോ

നീയൊരു മനുഷ്യനെന്നത്
ഞാനോര്‍ക്കേണ്ടതില്ലല്ലോ

നിന്റെ മക്കള്‍ അനാഥരായാല്‍
എനിയ്ക്കെന്താണു നഷ്ടം

നിന്റെ പത്നി വിധവയായാല്‍
ഞാനെന്തിനു ഖേദിയ്ക്കണം

നിന്റെ സുരക്ഷിതത്വം
എന്റെ ബാധ്യതയല്ലല്ലോ

നിന്റെ ജീവിതംതകരുന്നതുകണ്ട്
ഞാനാനന്ദനൃത്തം ചവിട്ടും

നിന്റെ ജീവന്‍ നശിയ്ക്കുന്നതുകണ്ട്
ഉന്മാദാഘോഷം നടത്തും

നിന്റെ രക്തവും മാംസവും കഴിഞ്ഞ്
എല്ലുകള്‍ ബാക്കിയായാല്‍

തന്നിടാം നിനക്കൊരുഹാരം
നഷ്ടപരിഹാരമായിത്തന്നെ

വേണമെങ്കിലെനിയ്ക്കന്നതൊരു
കുമ്പസാരവുമായിക്കാണാം

6.8.10

യാത്രാമൊഴി...










ഒരിക്കല്‍ മണ്ണായി തീരാന്‍ മാത്രം...
മണ്ണാകുവാന്‍ തന്നെ തുടക്കം
മണ്ണിലേയ്ക്കു തന്നെ മടക്കം

സ്വപ്നങ്ങള്‍ പോലെ
ചിന്തകള്‍ക്കു വിരാമമിട്ട്
ഓര്‍മ്മകള്‍ക്കു മഞ്ചല്‍ പണിത്

കിളിക്കൊഞ്ചല്‍ തലോടിയ
തേന്മൊഴികള്‍ ഓര്‍ത്തെടുക്കുന്നു
കാതുകള്‍ മര്‍മ്മരം പോലെ

ആത്മവിശ്വാസത്തിന്റെ സൂത്രങ്ങള്‍
ഏറ്റുവാങ്ങിയവേളയിലവളില്‍
പൊന്തിവന്ന സന്തോഷം
ഞാനുമേറ്റുവാങ്ങി, ഇന്നോര്‍മ്മയില്‍
വിങ്ങലും തേങ്ങലും ബാക്കി - ഞങ്ങളെ
മൂക നിശ്വാസത്തില്‍ മുക്കി

ഇനി, നീയൊരു മിന്നാമിനുങ്ങായ്
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
ഞങ്ങളിലേയ്ക്കു പറന്നു വരൂ

മതില്‍ക്കെട്ടുകളില്ലാത്ത
മനക്കോട്ടകളില്ലാത്ത നന്മയുടെ
നക്ഷത്രലോകത്തുനിന്നും

അറിഞ്ഞുതന്നെ കുറിച്ച വാക്കുകള്‍
ദ്രുതം വൃദ്ധി നേടുമ്പോള്‍
രണ്ടിറ്റു കണ്ണുനീര്‍ത്തുള്ളികള്‍ തരാം

മറവിയുടെ മാറാപ്പിലേയ്ക്കു
മൌനങ്ങളെ മാറ്റിവയ്ക്കാന്‍ മറക്കാന്‍
രണ്ടുവരി തന്നിട്ടുണ്ടല്ലോ...

“വരുമൊരിക്കല്‍,
എന്‍റെയാ നിദ്ര നിശബ്ദമായി...
മണ്ണായി തീരാന്‍ മാത്രം....”
 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner