17.8.10

എന്റെ നീതി

എന്തൊരു രുചിയാണ്
നിന്റെ നിണം കുടിയ്ക്കുന്നത്

എന്തൊരു രസമാണ്
നിന്റെ മാംസം ഭുജിയ്ക്കുന്നത്

എന്തൊരു ഹരമാണ്
നിന്റെ വേദന കാണുന്നത്

എന്തൊരാനന്ദമാണ്
നിന്റെ നാശം കേള്‍ക്കുന്നത്

നിന്റെ വ്രണത്തില്‍ കുത്തല്‍
എനിയ്ക്കനുഭൂതി പകരുന്നു

നിന്റെ കുടുംബം കുളംതോണ്ടിയാല്‍
എനിയ്ക്കു നഷ്ടമില്ലല്ലോ

നിനക്കു നഷ്ടപ്പെടുന്നതൊന്നും
എനിയ്ക്കു ബാധകമല്ലല്ലോ

നീയൊരു മനുഷ്യനെന്നത്
ഞാനോര്‍ക്കേണ്ടതില്ലല്ലോ

നിന്റെ മക്കള്‍ അനാഥരായാല്‍
എനിയ്ക്കെന്താണു നഷ്ടം

നിന്റെ പത്നി വിധവയായാല്‍
ഞാനെന്തിനു ഖേദിയ്ക്കണം

നിന്റെ സുരക്ഷിതത്വം
എന്റെ ബാധ്യതയല്ലല്ലോ

നിന്റെ ജീവിതംതകരുന്നതുകണ്ട്
ഞാനാനന്ദനൃത്തം ചവിട്ടും

നിന്റെ ജീവന്‍ നശിയ്ക്കുന്നതുകണ്ട്
ഉന്മാദാഘോഷം നടത്തും

നിന്റെ രക്തവും മാംസവും കഴിഞ്ഞ്
എല്ലുകള്‍ ബാക്കിയായാല്‍

തന്നിടാം നിനക്കൊരുഹാരം
നഷ്ടപരിഹാരമായിത്തന്നെ

വേണമെങ്കിലെനിയ്ക്കന്നതൊരു
കുമ്പസാരവുമായിക്കാണാം

6.8.10

യാത്രാമൊഴി...










ഒരിക്കല്‍ മണ്ണായി തീരാന്‍ മാത്രം...
മണ്ണാകുവാന്‍ തന്നെ തുടക്കം
മണ്ണിലേയ്ക്കു തന്നെ മടക്കം

സ്വപ്നങ്ങള്‍ പോലെ
ചിന്തകള്‍ക്കു വിരാമമിട്ട്
ഓര്‍മ്മകള്‍ക്കു മഞ്ചല്‍ പണിത്

കിളിക്കൊഞ്ചല്‍ തലോടിയ
തേന്മൊഴികള്‍ ഓര്‍ത്തെടുക്കുന്നു
കാതുകള്‍ മര്‍മ്മരം പോലെ

ആത്മവിശ്വാസത്തിന്റെ സൂത്രങ്ങള്‍
ഏറ്റുവാങ്ങിയവേളയിലവളില്‍
പൊന്തിവന്ന സന്തോഷം
ഞാനുമേറ്റുവാങ്ങി, ഇന്നോര്‍മ്മയില്‍
വിങ്ങലും തേങ്ങലും ബാക്കി - ഞങ്ങളെ
മൂക നിശ്വാസത്തില്‍ മുക്കി

ഇനി, നീയൊരു മിന്നാമിനുങ്ങായ്
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
ഞങ്ങളിലേയ്ക്കു പറന്നു വരൂ

മതില്‍ക്കെട്ടുകളില്ലാത്ത
മനക്കോട്ടകളില്ലാത്ത നന്മയുടെ
നക്ഷത്രലോകത്തുനിന്നും

അറിഞ്ഞുതന്നെ കുറിച്ച വാക്കുകള്‍
ദ്രുതം വൃദ്ധി നേടുമ്പോള്‍
രണ്ടിറ്റു കണ്ണുനീര്‍ത്തുള്ളികള്‍ തരാം

മറവിയുടെ മാറാപ്പിലേയ്ക്കു
മൌനങ്ങളെ മാറ്റിവയ്ക്കാന്‍ മറക്കാന്‍
രണ്ടുവരി തന്നിട്ടുണ്ടല്ലോ...

“വരുമൊരിക്കല്‍,
എന്‍റെയാ നിദ്ര നിശബ്ദമായി...
മണ്ണായി തീരാന്‍ മാത്രം....”

13.7.10

ഐഡന്റിറ്റി ക്രൈസിസ്

ഞാന്‍ ഹിന്ദു
ഞാന്‍ മുസ്ലിം
ഞാന്‍ ക്രിസ്ത്യാനി...
അങ്ങനെയങ്ങനെ നീളെ നീളെ...
ഇവിടെ ദൈവത്തിനാണു കണ്‍ഫ്യൂഷന്‍
താനാരാണെന്ന്..!

കത്തിയും വടിവാളും ബോംബും
കുത്തിയും വെട്ടിയും നേടുന്നവര്‍ക്കു പക്ഷേ
കണ്‍ഫ്യൂഷനില്ല
താനാരെയാണു കൊല്ലുന്നതെന്ന്..

ഇവിടെ ഞങ്ങള്‍ക്കാണു കണ്‍ഫ്യൂഷന്‍
എന്തിനാണു കൊല്ലുന്നതെന്ന്
എന്തിനാണു കൊല്ലപ്പെടുന്നതെന്ന്

വികലമായ മനസ്സിന്റെയുടമകള്‍
സകലമായ് ചൊല്ലുന്ന വാക്കുകള്‍
തേന്മൊഴികളാണവര്‍ക്ക്

അനുസരണയില്ലാത്ത ജന്മങ്ങളുടെ
അനുസരണകണ്ട്
ദൈവത്തിനുപോലുമസൂയ തോന്നിയിട്ടുണ്ടാവും

കുരുടന്മാരവര്‍ പൊട്ടനും
മൂക്കാണേല്‍ പണ്ടേയില്ല
ആയതുകൊണ്ടാവാം
നിലവിളി കേള്‍ക്കാത്തത്
ചെന്നിറം കാണാത്തത്
വെന്ത മാംസത്തിന്‍ മണമറിയാത്തത്...

ഹൃദയശൂന്യര്‍ക്ക്
മറ്റെന്തുണ്ടെങ്കിലെന്ത്..

കൂട്ടി
പിന്നെ കിഴിച്ചു
ഉത്തരം പൂജ്യമായതെന്ത്..

എങ്ങനെ കൂട്ടിയാലും
പൂജ്യമല്ലാതെ
മറ്റെന്തു വരാനാണ്...

7.4.10

മാണിക്യദര്‍ശനം

എനിയ്ക്കേറ്റവുമിഷ്ടമായിരുന്നു...

എന്റെ അക്ഷരക്കുറിപ്പുകളില്‍
മനസ്സിലും കടലാസിലും
എന്റെ ചിന്തകളിലും
എനിയ്ക്കു തണലേകിയമാണിക്യം...

എന്റെ വരകളിലും
സംഗീതത്തിലും
എനിയ്ക്കേറ്റവും പ്രചോദനം
അതേ മാണിക്യമായിരുന്നു

ഓരോ പടവിലും
സമ്മാനപ്പൊതിയുമായ്
എന്റെയുയര്‍ച്ചയെ കാംക്ഷിച്ച്
എന്നെ വളര്‍ത്തിയ മാണിക്യം

***********************

ഏറ്റം വിഷമമുണ്ട്
ഉപേക്ഷിച്ചു പോരുവാനെങ്കിലും
മനസ്സില്‍ വരച്ചിട്ടൊരുരൂപം
സല്‍ക്കാഴ്ചയായീടുവാന്‍...

അത്രയും വേദനയുണ്ട്
തെറ്റുഞാന്‍ ചെയ്തതില്ലെങ്കിലും
ഉള്ളില്‍ത്തട്ടിയ പിന്‍‌വിളി
വേദനയില്‍നിന്നുയിര്‍കൊണ്ടതാവാം

നേരറിയാതെ ശാസിപ്പതു
കേട്ടിരിയ്ക്കാന്മനസ്സില്ലാത്തൊരു
ധിക്കാരിയുടെ ധിക്കാരമായ്
മനസ്സിലോര്‍ത്താല്‍ മതി

കാലചക്രത്തിനാല്‍ മാറ്റം ഭവിയ്ക്കാതെ
എഴുത്തിന്‍വഴികളിലുള്‍ക്കാഴ്ചയായിടാന്‍
അഴകേറിയ മാണിക്യം
അനുഗ്രഹിയ്ക്കുമായിരിയ്ക്കണം...

28.3.10

ആര്‍ദ്രരാഗം

എന്നോ ഓര്‍മ്മയില്‍
ഒഴുകിയെത്തിയ ശീലുകള്‍
ഗൌള രാഗത്തിലുള്ളതായിരുന്നു

നാരായ മുനകൊണ്ട്
അതിന്റെ നനുത്ത ആര്‍ദ്ര ഭാവം
എഴുത്തോലയിലും കാത്തു വച്ചിരുന്നു,

ഉഷസ്സുണരുന്നത്
ഗൌളയില്‍ ബഹിര്‍ഗ്ഗമിച്ച
ആത്മാവിന്‍ പാട്ടുകള്‍ കേട്ടായിരുന്നു

തീര്‍ച്ചയില്ലായ്മയിലും
ചീഞ്ഞ മിത്തുകളിലും വരെ
അതു പ്രതിഫലിക്കുന്നുണ്ടായിരുന്നു

ഈണത്തില്‍ ചില്ലകള്‍
അന്നു മൂളിയ മര്‍മ്മരങ്ങളും
ഗൌള രാഗഭാവം കാത്തിരുന്നു

നശ്വരമായ ഞാനും
കരിപുരണ്ട കുത്തിവരകളും
ആര്‍ദ്രം അനശ്വരമെന്നറിഞ്ഞിരുന്നു

ആത്മത്തുടിപ്പുകളില്‍
അന്തര്‍ലീനമായ ഭാവങ്ങള്‍
ഭക്തിസാന്ദ്രങ്ങള്‍ മാത്രമായിരുന്നു

കലുഷിതമനസ്സുകള്‍ക്ക്
സാന്ത്വനമായിമ്പത്തിന്‍
ചന്തം ഉള്‍ക്കാമ്പില്‍ തന്നിരുന്നു

കല്ലിന്റെ മനസ്സിന്
ഉടമകളായവര്‍ക്കു പക്ഷേ
തുടിപ്പുകള്‍ക്ക് സംഗതി പോരായിരുന്നു
 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner